അഹമ്മദാബാദ്: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും പ്രതിരോധിക്കുന്നതിൽ ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ പലതും ഏറെ പിന്നിലെന്നു റിപ്പോർട്ട്. ക്ലൈമറ്റ് ഇന്റലിജൻസ് കമ്പനിയായ ‘ആൽഫാജിയോ’പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള പഠനറിപ്പോർട്ടിൽ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ലോകത്തിലെ 20 നഗരങ്ങളിൽ നാല് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടുന്നു.
തീവ്രമായ ഉഷ്ണതരംഗം, പ്രളയം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്ത സാധ്യതകളും അവയെ ചെറുക്കാനുള്ള നഗരങ്ങളുടെ ശേഷിയും വിശകലനം ചെയ്താണ് ഇൻഡക്സ് തയാറാക്കിയത്.
കാലാവസ്ഥാ ആഘാതസാധ്യത ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ പാക്കിസ്ഥാനിലെ ഹൈദരാബാദിനൊപ്പം ഇന്ത്യയിലെ അഹമ്മദാബാദ് ഒന്നാം സ്ഥാനത്താണ്. കോൽക്കത്ത ആറാം സ്ഥാനത്തും ബംഗളൂരു 12-ാം സ്ഥാനത്തും ചെന്നൈ 15-ാം സ്ഥാനത്തുമാണ്.ഉയർന്ന ഭീഷണിയുള്ള ആദ്യ ആറു നഗരങ്ങളും ദക്ഷിണേഷ്യയിലാണ് (അഹമ്മദാബാദ്, കോൽക്കത്ത, ഹൈദരാബാദ്, മുൾട്ടാൻ, ലാഹോർ, ധാക്ക).
അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളും തകരാറിലായ ഡ്രെയിനേജ് സംവിധാനങ്ങളുമാണ് ഇന്ത്യൻ നഗരങ്ങളിൽ അതിരൂക്ഷമായ ചൂടും പെട്ടെന്നുള്ള വെള്ളക്കെട്ടും ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.